നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

വീണ്ടും സ്‌നേഹിതര്‍

ഒരു അമ്മയും ഇളയ മകളും ഒരു ദിവസം പള്ളിയില്‍ ഇരിക്കുകയായിരുന്നു. ശുശ്രൂഷാ മധ്യത്തില്‍, ആളുകള്‍ക്ക് പരസ്യമായി ദൈവത്തിന്റെ പാപമോചനം പ്രാപിക്കാനുള്ള അവസരം നല്‍കപ്പെട്ടു. ഓരോതവണയും ആരെങ്കിലും അങ്ങനെ ചെയ്യാന്‍ മുന്നോട്ട് പോകുമ്പോള്‍, കൊച്ചു പെണ്‍കുട്ടി കയ്യടിക്കാന്‍ തുടങ്ങും. ''ക്ഷമിക്കണം,'' അമ്മ പിന്നീട് സഭാ നേതാവിനോട് പറഞ്ഞു. ''അനുതാപം നമ്മെ വീണ്ടും ദൈവവുമായി സൗഹൃദത്തിലാക്കുന്നുവെന്ന് ഞാന്‍ എന്റെ മകളോട് വിശദീകരിച്ചു, എല്ലാവര്‍ക്കും വേണ്ടി സന്തോഷിക്കാന്‍ അവള്‍ ആഗ്രഹിച്ചു.''
ഒരു കുട്ടിക്കു മനസ്സിലാക്കുന്നതിനായി ലളിതമാക്കിയ ആ അമ്മയുടെ വാക്കുകള്‍ സുവിശേഷത്തിന്റെ നല്ല വിശദീകരണമായിരുന്നു. ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവനുമായി അനുരഞ്ജിപ്പിക്കപ്പെട്ടു (റോമര്‍ 5:9-10). ഇപ്പോള്‍ നാം തീര്‍ച്ചയായും ദൈവത്തിന്റെ സ്‌നേഹിതരാണ്. സൗഹൃദം തകര്‍ത്ത് നാം തന്നെയായതിനാല്‍ (വാ. 8), നമ്മുടെ മാനസാന്തരമാണ് പുനഃസ്ഥാപന പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ നാം വഹിക്കേണ്ട ഭാഗം. കൊച്ചു പെണ്‍കുട്ടിയുടെ പ്രതികരണം തികച്ചും ഉചിതമായ ഒന്നായിരുന്നു. ഒരാള്‍ മാനസാന്തരപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം മുഴുവനും കൈയടിക്കുന്നതിനാല്‍ (ലൂക്കൊസ് 15:10), അവള്‍ അറിയാതെ ആ കരഘോഷം പ്രതിധ്വനിപ്പിക്കുകയായിരുന്നു.
യേശു തന്റെ അനുരഞ്ജന പ്രവര്‍ത്തനത്തെ സമാനമായ രീതിയില്‍ വിവരിച്ചു. ''സ്‌നേഹിതന്‍മാര്‍ക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആര്‍ക്കും ഇല്ല'' (യോഹന്നാന്‍ 15:13). നമ്മോടുള്ള ഈ ത്യാഗപരമായ സൗഹൃദത്തിന്റെ ഫലമായി, നമുക്ക് ഇപ്പോള്‍ അവനുമായി സൗഹൃദം കൂടാം. ''ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്ന് ഇനി പറയുന്നില്ല; ... നിങ്ങളെ സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു' (15:15).
ഒരിക്കല്‍ ദൈവത്തിന്റെ ശത്രുക്കളായിരുന്ന നാം ഇപ്പോള്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണ്. ഇത് അതിശയകരമായ ഒരു ചിന്തയാണ്. കൈയ്യടിക്കാന്‍ കൊള്ളാവുന്ന ഒന്ന്.

മരണനിരയിലെ സന്തോഷം

1985 ല്‍ രണ്ട് റെസ്റ്റോറന്റ് മാനേജര്‍മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആന്റണി റേ ഹിന്റനെതിരെ കേസെടുത്തു. ഇത് അയാളെ കുടുക്കിയതായിരുന്നു - കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം മൈലുകള്‍ അകലെയായിരുന്നു - എന്നാല്‍ കോടതി അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. വിചാരണവേളയില്‍, തനിക്കെതിരെ നുണ പറഞ്ഞവരോട് റേ ക്ഷമിച്ചു, ഈ അനീതി ഉണ്ടായിരുന്നിട്ടും തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ''എന്റെ മരണശേഷം, ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നു,'' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ എവിടെയാണു പോകുന്നത്?''

വധശിക്ഷയ്ക്കു കാത്തുള്ള ജീവിതം റേയ്ക്ക് ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവരെ ഇലക്ട്രിക് കസേരയില്‍ ഇരുത്തുമ്പോഴെല്ലാം തനിക്കു മുന്നിലുള്ളതിനെ ഭയാനകമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജയില്‍ ലൈറ്റുകള്‍ ഒരു നിമിഷം മങ്ങുമായിരുന്നു. റേ ഒരു നുണപരിശോധനയില്‍ വിജയിച്ചു, എങ്കിലും അതിന്റെ ഫലങ്ങള്‍ അവഗണിക്കപ്പെട്ടു. തന്റെ കേസ് പുനഃപരിശോധിക്കുന്നതിന് നേരിട്ട നിരവധി തടസ്സങ്ങളില്‍ ഒന്നായിരുന്നു അത്.

അവസാനമായി, 2015 ദുഃഖവെള്ളിയാഴ്ച റേയുടെ ശിക്ഷ യുഎസ് സുപ്രീം കോടതി അസാധുവാക്കി. ഏകദേശം മുപ്പത് വര്‍ഷമായി അദ്ദേഹം വധശിക്ഷയ്ക്കുള്ള നിരയിലായിരുന്നു. അയാളുടെ ജീവിതം ദൈവം എന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവാണ്. യേശുവിലുള്ള വിശ്വാസം നിമിത്തം റേ തന്റെ പരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യാശ പുലര്‍ത്തി (1 പത്രൊസ് 1:3-5). അനീതിയെ അഭിമുഖീകരിച്ച് അമാനുഷിക സന്തോഷം അനുഭവിച്ചു (വാ. 8). മോചിതനായ ശേഷം റേ പറഞ്ഞു, ''എനിക്കുള്ള ഈ സന്തോഷം, അവര്‍ക്ക് ഒരിക്കലും ജയിലില്‍വെച്ച് എടുത്തുകളയാന്‍ കഴിഞ്ഞില്ല.'' അത്തരം സന്തോഷം അദ്ദേഹത്തിന്റെ വിശ്വാസം യഥാര്‍ത്ഥമാണെന്ന് തെളിയിച്ചു (വാ. 7-8).

മരണനിരയിലെ സന്തോഷം? ഇത് കെട്ടിച്ചമയ്ക്കാന്‍ പ്രയാസമാണ്. നമ്മുടെ പ്രതിസന്ധിയുടെ നടുവിലും നമ്മെ നിലനിര്‍ത്താന്‍ ഒരുക്കമുള്ളവനും അദൃശ്യനായിരുന്നിട്ടും ജീവിക്കുന്നവനുമായ ഒരു ദൈവത്തിലേക്കാണ് ഇത് നമ്മെ വിരല്‍ ചൂണ്ടുന്നത്.

ദൈവത്തോളം വലിപ്പമുള്ള സ്‌നേഹം

ഞാന്‍ ഒരിക്കല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുടെ പ്രാന്തപ്രദേശമായ ഒരു ദരിദ്ര പ്രദേശം സന്ദര്‍ശിച്ചു. വീടുകള്‍ കോറഗേറ്റഡ് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്, വൈദ്യുതി വയറുകള്‍ അവയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. അവിടെ എനിക്ക് കുടുംബങ്ങളുമായി അഭിമുഖം നടത്താനും തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സഭകള്‍ എങ്ങനെ സഹായിക്കുന്നുവെന്നു കേള്‍ക്കാനും ഉള്ള അവസരം ലഭിച്ചു.

ഒരു ഇടവഴിയില്‍ ഞാന്‍ ഒരു ചെറിയ മുറിയിലേക്ക് ഒരു അമ്മയെയും മകനെയും അഭിമുഖം ചെയ്യാന്‍ കയറി. എന്നാല്‍ ഒരു നിമിഷം കഴിഞ്ഞ് ആരോ ഒരാള്‍ പാഞ്ഞുവന്ന് ''നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്നു പോകണം'' എന്നു പറഞ്ഞു. ഒരു ഗുണ്ടാ നേതാവ് ഞങ്ങളെ ആക്രമിക്കാന്‍ ഒരു ജനക്കൂട്ടത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഞങ്ങള്‍ സമീപത്തുള്ള മറ്റൊരു സ്ഥലം സന്ദര്‍ശിച്ചു, പക്ഷേ അവിടെ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായില്ല. എന്തുകൊണ്ടെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ഞാന്‍ ഓരോ വീടും സന്ദര്‍ശിക്കുമ്പോള്‍ ഒരു സംഘ നേതാവ് ഞങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് സഭ ഭക്ഷണം നല്‍കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശ്വാസികള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അവന്‍ ഞങ്ങളുടെ കൂടെ നിന്നു.

ഗിരിപ്രഭാഷണത്തില്‍, താരതമ്യത്തിന് അതീതമായ ഒരു സ്‌നേഹത്തിന്റെ നിലവാരം യേശു അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്‌നേഹം ''യോഗ്യത'' ഉള്ളവരെ മാത്രമല്ല അര്‍ഹതയില്ലാത്തവരെയും (മത്തായി 5:43-45), കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അപ്പുറത്തേക്ക് തങ്ങളെ തിരിച്ചു സ്‌നേഹിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സ്‌നേഹിക്കാത്തവരെയും തേടിച്ചെല്ലുന്നു (വാ. 46-47). ഇതാണ് ദൈവ-വലുപ്പത്തിലുള്ള സ്‌നേഹം (വാ. 48) - എല്ലാവരെയും അനുഗ്രഹിക്കുന്ന തരത്തിലുള്ള സ്‌നേഹം.
സാന്റോ ഡൊമിംഗോയിലെ വിശ്വാസികള്‍ ഈ സ്‌നേഹം ജീവിച്ചു കാണിക്കുന്നതിനാല്‍, സമീപസ്ഥലങ്ങള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. കഠിനഹൃദയങ്ങള്‍ അവരുടെ ലക്ഷ്യത്തിനായി ചൂടാകുന്നു. ദൈവത്തോളം വലുപ്പത്തിലുള്ള സ്‌നേഹം പട്ടണത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നത് അതാണ്.

നിഗൂഢരായ സഹായികള്‍

ലീല പേശീ സംബന്ധമായ പ്രയാസത്താല്‍ ഭാരപ്പെടുകയായിരുന്നു. ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങവേ തനിക്കു മുമ്പില്‍ ധാരാളം പടിക്കെട്ടുകള്‍ കണ്ട് അവള്‍ സ്തബ്ധയായി; അവിടെ എലവേറ്ററോ എസ്‌കലേറ്ററോ ഇല്ലായിരുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ ലീല പെട്ടെന്നവിടെ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടതു കണ്ടു. അദ്ദേഹം അവളുടെ ബാഗ് വാങ്ങി അവളെ കൈക്കു പിടിച്ച് പടികള്‍ കയറാന്‍ സഹായിച്ചു. നന്ദി പറയാന്‍ അവള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

മൈക്കിള്‍ ഒരു മീറ്റിംഗിനെത്താന്‍ താമസിച്ചിരുന്നു. ഒരു ബന്ധം തകര്‍ന്നതിന്റെ സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന അയാള്‍ ലണ്ടനിലെ ഗതാഗതക്കുരുക്കില്‍ പെടുകയും അതിനിടയില്‍ ടയര്‍ പഞ്ചറാകുകയും ചെയ്തു. മഴയത്ത് നിസ്സഹായനായി അയാള്‍ നില്‍ക്കവേ, ഒരു മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു മുമ്പോട്ടു വരികയും ഡിക്കി തുറന്ന് ജാക്കി എടുത്ത് കാര്‍ ഉയര്‍ത്തുകയും വീല്‍ മാറ്റിയിടുകയും ചെയ്തു. നന്ദി പറയാന്‍ മൈക്കിള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.

ആരാണ് ഈ നിഗൂഢനായ സഹായി? ദയാലുവായ അപരിചിതന്‍ അല്ലെങ്കില്‍ അതിലധികം?

ദൂതന്മാര്‍ ചിറകുള്ള അല്ലെങ്കില്‍ പ്രഭ ചൊരിയുന്ന ജീവികള്‍ എന്ന പൊതുവായ ചിത്രം പകുതി മാത്രമേ സത്യമുള്ളു. ചിലര്‍ ഈ തരത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും (യെശ. 6:2; മത്തായി 28:3) മറ്റുള്ളവര്‍ പ്രത്യക്ഷപ്പെടുന്നത് മണ്ണുപറ്റിയ കാലുകളും ഭക്ഷണം കഴിക്കാന്‍ തയ്യാറായും (ഉല്പത്തി 18:1-5) ദൈനംദിന ജീവിതത്തിലെ മനുഷ്യരെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടുമാണ് (ന്യായാധിപന്മാര്‍ 13:16). എബ്രായ ലേഖനകാരന്‍ പറയുന്നത് അപരിചിതര്‍ക്കു ആതിഥ്യം അരുളുന്നതിലൂടെ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുവാന്‍ നമുക്കു കഴിയുമെന്നാണ് (13:2).

ലീലയുടെയും മൈക്കിളിന്റെയും സഹായികള്‍ ദൈവദൂതന്മാരാണോ എന്നു നമുക്കറിയില്ല. എന്നാല്‍ ദൈവദൂതന്മാര്‍ ദൈവജനത്തെ സഹായിച്ചുകൊണ്ട് ഇന്നും പ്രവര്‍ത്തനനിരതരാണ് എന്നാണ് തിരുവെഴുത്ത് നമ്മോടു പറയുന്നത് (എബ്രായര്‍ 1:14). അവര്‍ക്ക് തെരുവിലെ ഒരു ആളെപ്പോലെ സാധാരണക്കാരനായി പ്രത്യക്ഷപ്പെടാന്‍ കഴിയും.